രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ ആകെ റിട്ടണ്‍ പ്രീമിയം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2949 കോടി രൂപയില്‍ നിന്ന് 18 ശതമാനം വര്‍ധനവോടെ 3476 കോടി രൂപയിലെത്തി.

കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനവോടെ 319 കോടി രൂപയിലും എത്തിയിട്ടുണ്ട്. മികച്ച അണ്ടര്‍ റൈറ്റിങ്, വിപുലമായ ഏജന്റ് ശൃംഖല, ശക്തമായ ബാങ്കഷ്വറന്‍സ് സഹകരണങ്ങള്‍, പുതുമയുള്ള ഡിജിറ്റല്‍ ചാനലുകള്‍, ഹോം ഹെല്‍ത്ത് കെയര്‍ അണ്ടര്‍സ്‌കോര്‍ പോലുള്ള പുതിയ നീക്കങ്ങള്‍ തുടങ്ങിയവ വഴി ഇന്ത്യയിലുടനീളം മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇവിടെ ദൃശ്യമാകുന്നതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

ഉപഭോക്തൃ കേന്ദ്രീകൃതമായതും പുതുമയുള്ളതുമായ തങ്ങളുടെ നീക്കങ്ങള്‍ സമഗ്രവും സവിശേഷമായതുമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമായിട്ടുണ്ട്. ചെറുകിട-ഇടത്തരം പട്ടണങ്ങളിലേക്ക് ഈ നീക്കങ്ങളുടെ നേട്ടങ്ങള്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല പ്രത്യേകമായുള്ള വിഭാഗത്തില്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 42 ശതമാനം വിപണി വിഹിതമാണുള്ളത്. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തത്തിലുള്ള കാര്യത്തില്‍ 4.8 ശതമാനം വിപണി വിഹിതവുമുണ്ട്.

Comments are closed.