വിപണിയില്‍ 14 ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്തിവച്ചതായി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി. ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സസ്പെന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് നിര്‍ത്തിവച്ചത്.

ഈ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ഹിമ കോലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിനെ പതഞ്ജലി അറിയിച്ചു.

ഈ 14 ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ എല്ലാ ഇടങ്ങളില്‍ നിന്നും എല്ലാ ഫോര്‍മാറ്റിലുള്ളതും പിന്‍വലിക്കുമെന്ന് പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു. ഏപ്രിലില്‍ ആണ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി സസ്പെന്‍ഡ് ചെയ്ത 14 ഉല്‍പ്പന്നങ്ങളുടെ വില്‍പന തടഞ്ഞത്.

സ്വസരി ഗോള്‍ഡ്, സ്വസരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേഹ്, മുക്തവതി അധിക ശക്തി, ലിപിഡം, ബിപി ഗ്രിത്, മധുഗ്രിത്, മധുനാശിനിവതി അധിക ശക്തി, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിത്, ഐഗ്രിത് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് എന്നീ 14 ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് തടഞ്ഞത്.

കൊവിഡ് വാക്സിനേനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Comments are closed.