യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതോടെ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. ജൂലൈ 15 മുതല്‍ അധിക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകള്‍ കൂടുതലായി ഉണ്ടാവും. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരുലക്ഷത്തിലധികം യാത്രക്കാരെ ലഭിച്ചതിനാലാണ് കെഎംആര്‍എല്‍ സര്‍വീസുകള്‍ കൂട്ടാനുള്ള തീരുമാനത്തിലെത്തിയത്.

തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ തിരക്കും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയവും കുറയ്ക്കുകയാണ് ലക്ഷ്യം. രാവിലെ 8 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ ഷെഡ്യൂള്‍ വരുന്നത്. ഈ സമയങ്ങളില്‍ ഏഴ് മിനിട്ട് ഇടവേളകളില്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

ഈ വര്‍ഷം കൊച്ചി മെട്രോയില്‍ ഇതുവരെ 1,64,27,568 യാത്രക്കാര്‍ യാത്ര ചെയ്തുകഴിഞ്ഞു. 2024 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെ 1,64,27,568 യാത്രക്കാര്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചു. 2024 ജൂലൈ ഒന്നുമുതല്‍ ജൂലൈ 11 വരെ 11,99,354 യാത്രക്കാരാണ് കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത്.

Comments are closed.